Thursday, January 6, 2011

ആരും പരിധിക്കു പുറത്തല്ല



27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ അവസാന  ഭാഗം. കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ അവാര്‍ഡ്‌ ഈ പരമ്പരക്ക് ലഭിച്ച വിവരം കു‌ടി സുഹൃത്തുക്കളെ അറിയിക്കുന്നു, സന്തോഷം പങ്കുവെക്കുന്നു 














മൊബൈലില്‍ ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായാണ് പ്രവാസിയായ ഭര്‍ത്താവ് സൈബര്‍ സെല്ലിലെത്തിയത്. തന്റെ വീട്ടിലെ നമ്പറിലേക്ക് ആരോ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. ഉറവിടം കണ്ടെത്തണമെന്ന അയാളുടെ പരാതിക്കു പിറകെ പോയ പൊലിസ് കണ്ടെത്തിയത് അയാളുടെ വീട്ടില്‍ നിന്ന് തിരിച്ചും മിനിറ്റുകളോളം ഫോണ്‍വിളി പോയിട്ടുണ്ടെന്നാണ്. പരാതി അതോടെ അവസാനിച്ചു. മരുമകളുടെ ഫോണില്‍ അജ്ഞാത കോളുകള്‍ വരുന്നുവെന്ന ഭര്‍തൃപിതാവിന്റെ പരാതിയുടെ ഗതിയും ഇതു തന്നെയായിരുന്നു.


**************************************

ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടവര്‍ ഇ-മെയില്‍ പാസ്‌വേഡും ഓര്‍കുട്ട് പാസ്‌വേഡുമൊക്കെ പ്രണയാര്‍ദ്ര ദിനങ്ങളില്‍ കൈമാറി. ഇടക്കെപ്പോഴോ അവര്‍ തമ്മില്‍ പിണങ്ങി. അര്‍ധരാത്രിയിലും വീട്ടിലെ നമ്പറിലേക്കും തന്റെ മൊബൈല്‍ ഫോണിലേക്കും തുരുതുരാ കോളുകള്‍ വരുന്നതാണ് പിന്നീടവള്‍ കണ്ടത്. അശ്ലീല ചുവയുള്ള സംസാരമായിരുന്നു അറ്റന്‍ഡ് ചെയ്ത കോളുകളിലൊക്കെയും. അമ്പരന്ന വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. ഹോട്ട് ചാറ്റിങ്ങിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് കാമുകിയുടെ ഓര്‍കുട്ട് പേജില്‍ അവളുടെ വീട്ട്‌നമ്പറും മൊബൈല്‍ നമ്പറും പ്രത്യക്ഷപ്പെട്ടത് അവള്‍ പോലും അറിയാതെയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.


**********************************

ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ അടുക്കുന്നു. ഒരു വര്‍ഷം കഴിയുന്നതിനിടെ കാമുകന് മറ്റ് ബന്ധങ്ങളുണ്ടെന്നറിഞ്ഞതോടെ ഉടക്കി പിരിഞ്ഞു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ പിടി വിട്ടു പോയിരുന്നു. കാമുകന്‍ അവളുടെ പാസ്‌വേഡുപയോഗിച്ച് അവളുടെ തന്നെ ഓര്‍കുട്ടില്‍ അവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി. വെബ്‌സൈറ്റിലും ഫോട്ടോകള്‍ നല്‍കി. യുവതിയുടെ കല്യാണം ഉറപ്പിച്ചിരുന്നത് മുടങ്ങിയെന്ന് പറയേണ്ടതില്ല. കൈതെറ്റിയ പാസ്‌വേഡ് തന്റെ ജീവിതം തന്നെ തകര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് അവള്‍ ഇനിയും മുക്തയായിട്ടില്ല. സംസ്ഥാനത്തെ ഏത് മനശ്ശാസ്ത്രജ്ഞന്റെ അരികിലെത്തിയാലും അവരുടെ ഇപ്പോഴത്തെ സന്ദര്‍ശകരില്‍ മഹാഭൂരിപക്ഷവും സൈബര്‍ കുറ്റ കൃത്യങ്ങളുടെ ഇരകളാണ് എന്ന് ബോധ്യമാവും. ഭാവനാതീതമാണ് അതിന്റെ വ്യാപ്തി. വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ദമ്പതികളുമൊക്കെ ഇരകളാണ്. ആ പട്ടികയുടെ നീളം ഏറെയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശരാശരി 500നും 700നും ഇടക്ക് പരാതികള്‍ ഓരോ ദിവസവും പൊലീസ് സ്‌റ്റേഷനിലെത്തുന്നുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും മൊബൈല്‍ഫോണ്‍ ശല്യങ്ങളാണ്. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് കാളുകള്‍ ചെയ്യാമെന്നു വന്നതോടെ ഈ ശല്യം ക്രമാതീതമായി കൂടിയിരിക്കുന്നു. +77777, +443 തുടങ്ങി പിടികിട്ടാത്ത നമ്പറുകളാണ് നെറ്റ് കാളുകള്‍ക്കുള്ളത്. പെട്ടെന്ന് പിടികൂടാനാവില്ലെന്ന സൗകര്യവും ഈ കാളുകള്‍ക്കുണ്ട്. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള കണക്ഷനുകളായതുകൊണ്ട് അതിന്റെ ഉറവിടം തേടി പോവുക സാധാരണ നിലയില്‍ നടക്കാത്ത കാര്യമാണ്. എന്നാല്‍ ശല്യക്കാരെ പിടികൂടാന്‍ തീരുമാനിച്ചിറങ്ങിയാല്‍ അതിനൊരു പ്രയാസവുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാം. ടൈം പാസിനുവേണ്ടി നാട്ടിലുള്ള വീട്ടമ്മമാരെ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍ ഉയര്‍ന്ന കമ്പനികളില്‍ ജോലിയുണ്ടായിരുന്ന രണ്ടു പേര്‍ നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടത് ഈയിടെയാണ്.

2010 നവംബര്‍ വരെ സംസ്ഥാനത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടപടിയെടുത്ത കേസുകള്‍ 114 എണ്ണമാണ്. 2009ല്‍ ഇത് 83 ആയിരുന്നു. വര്‍ഷം കഴിയുന്തോറും കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് സൈബര്‍ സെല്ലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ വെറും മൂന്ന് കേസുകളാണ് നടപടിയെടുക്കുന്ന ഘട്ടം വരെ എത്തിയിരുന്നത് എന്നറിയുക. മാനക്കേട് നോക്കാതെ കുറ്റവാളികളെ കണ്ടെത്തണമെന്ന വാശിയോടെ കേസുകള്‍ക്ക് പിറകെ പോകാന്‍ കൂടുതല്‍ ആളുകള്‍ തയാറായി തുടങ്ങിയതിന്റെ ലക്ഷണമാണ് 2010ല്‍ കേസുകളിലുണ്ടായ ക്രമാതീതമായ വളര്‍ച്ച. ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും മാനക്കേട് ഓര്‍ത്ത് പലരും ഇത്തരം സംഭവങ്ങള്‍ക്കുപിറകെ പോകാത്തതാണ് ഒരു പരിധിവരെ സാമൂഹിക ദ്രോഹികള്‍ക്ക് തുണയാകുന്നത്. സമൂഹമറിഞ്ഞാലുള്ള ദുരന്തമോര്‍ത്ത് തുടക്കത്തിലേ നുള്ളേണ്ട കുറ്റകൃത്യങ്ങള്‍ സ്ത്രീകളില്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നു. വീട്ടമ്മമാര്‍ മാത്രമുള്ള വീടുകളില്‍ നിന്ന് ആരും അധികൃതരെ സമീപിക്കുകയില്ല. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവര്‍ സംഭവം മറച്ചുവെക്കുന്നു. ഒടുവില്‍ എല്ലാം അറിയുമ്പോള്‍ കാര്യങ്ങള്‍ അവളുടെ നിയന്ത്രണത്തിനപ്പുറമാവുന്നു. ഇത്തരം സംഭവങ്ങള്‍ അനവധിയാണ്. പല കോളുകളും അടച്ചൊരാട്ടില്‍ നിലച്ചുപോകാവുന്നതേയുള്ളൂ. അതിലും നിന്നില്ലെങ്കില്‍ പരാതി പറയുമെന്ന ഭീഷണി മതി. അതുപോലും നടക്കാതാവുമ്പോഴാണ് വലിയ ദുരന്തങ്ങളുണ്ടാവുന്നത്. മാരക വൈറസ് പോലെ മൊബൈലും ഇന്റര്‍നെറ്റും പടര്‍ന്നു പിടിക്കുമ്പോള്‍ നാം ജാഗരൂകരായേ പറ്റൂ. അതിന്റെ ശരിയും ശരികേടും മുതിര്‍ന്നവര്‍ അറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ പുതുതലമുറ കൈവിട്ടുപോകുന്നതും ബന്ധങ്ങള്‍ അറ്റുപോകുന്നതും നിസ്സഹായരായി കാണേണ്ടി വരും. അതല്ല, ഈ വിപത്തിനെ കണ്ടില്ലെന്ന് നടിക്കാനാണ് ഭാവമെങ്കില്‍ പുതിയ ദുരന്തത്തിന് കാതോര്‍ക്കുക.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മൊബൈലും സിം കാര്‍ഡും സ്വകാര്യസ്വത്താണ്. അത് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉടമകളാണ് ഉത്തരവാദികള്‍. മിസ്ഡ് കാള്‍ എത്തുന്നത് തെറ്റായ നമ്പറിലാണെങ്കില്‍ പരാതി നല്‍കാവുന്നതാണ്. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍ ഉള്ളടക്കം സംബന്ധിച്ച സൂക്ഷ്മത നല്ലതാണ്.  

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളെടുക്കുന്നതും അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്. അപരിചിതര്‍ക്ക് ഫോണ്‍ കൈമാറുമ്പോള്‍ കരുതല്‍ വേണ്ടതാണ്. സമ്മാനവാഗ്ദാനങ്ങളും മറ്റുമായി വരുന്ന ഇ-മെയിലുകളില്‍ കുടുങ്ങാതിരിക്കുക. ഉപയോഗിക്കുന്ന പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കണം. കഫേകളില്‍ ഇമെയില്‍ പരിശോധിച്ചതിന് ശേഷം സൈന്‍ ഔട്ട് ചെയ്ത് മാത്രം പിന്‍വാങ്ങുക.

ശല്യപ്പെടുത്തുന്ന എല്ലാ ആശയവിനിമയങ്ങളും ഇമെയില്‍, ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള വിശദാംശങ്ങളും ഒരു മാറ്റവും വരുത്താതെ സൂക്ഷിക്കുക. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അത് ഉപകാരപ്രദമാവും. പീഡനത്തിന് ഇരയായാല്‍ അധികാരികള്‍ക്ക് പരാതി നല്‍കുക.


ഈ പരമ്പര ഇവിടെ അവസാനിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും 
നിര്തെഷങ്ങള്‍ക്കും നന്ദി, ഇനാം  

കെണിവെച്ച് കമ്പനികള്‍; വീഴുന്നത് കോടികള്‍

27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ നാലാം ഭാഗം. കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ അവാര്‍ഡ്‌ ഈ പരമ്പരക്ക് ലഭിച്ച വിവരം കു‌ടി സുഹൃത്തുക്കളെ അറിയിക്കുന്നു, സന്തോഷം പങ്കുവെക്കുന്നു 






റീചാര്‍ജ് ചെയ്ത മൊബൈലില്‍ നിന്ന് വിളിക്കാതെ തന്നെ കാശ് അപ്രത്യക്ഷമാവുന്നത് കണ്ട് അമ്പരന്ന വീട്ടമ്മ അയല്‍ക്കാരുടെ സഹായം തേടി. ജി.പി.ആര്‍.എസ് സംവിധാനം ഫോണുപയോഗിച്ച് ആക്ടിവേറ്റ് ചെയ്തതാണെന്നും പന്ത്രണ്ടുകാരനായ തന്റെ മകനും കൂട്ടുകാരനും അതുപയോഗിച്ച്  നീല വീഡിയോദൃശ്യങ്ങള്‍ കാണുന്നുണ്ടെന്നും അതുകൊണ്ടാണ് റീചാര്‍ജ് കാശ് ആവിയാകുന്നതെന്നും പാവം അമ്മ അറിഞ്ഞതേയില്ല. നല്ലവരായ അയല്‍ക്കാര്‍ അതവരെ അറിയിച്ചില്ല. കമ്പനിയിലേക്ക് വിളിച്ച് ജി.പി.ആര്‍.എസ് സൗകര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നും സംഭവിക്കാത്തതുപോലെ മൊബൈല്‍ തിരിച്ചു നല്‍കുകയാണ് അവര്‍ ചെയ്തത്.

ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസസ് എന്ന ജി.പി.ആര്‍.എസ് ആക്ടിവേറ്റ് ചെയ്താല്‍ മൊബൈലിലേക്ക് എന്തും ഒഴുകിയെത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴി നിങ്ങള്‍ക്ക് ആരുമായും ആശയവിനിമയം നടത്താം. നൂറു മുതല്‍ ഇരുനൂറു രൂപവരെയുള്ള നിരക്കില്‍ രണ്ടു ജിഗാ ബൈറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാം.


**************************************
സുഹൃത്തുക്കളെ കണ്ടെത്താന്‍ മൊബൈല്‍ കമ്പനികള്‍ തന്നെ ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ഫ്രണ്ട് ഫൈന്‍ഡിങ് സൗകര്യം. ഈ സംവിധാനത്തിലൂടെ പരിചയപ്പെട്ട ശബ്ദത്തിന്റെ ഉടമയുമായി നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി അടുപ്പത്തിലായത് പെട്ടെന്നാണ്. ഒടുവില്‍ പരസ്‌പരം കാണാനും ഒരുമിച്ചുജീവിക്കാനും തീരുമാനിച്ചു. മുംബൈയിലുള്ള കാമുകനെ കാണാന്‍ അവള്‍ ട്രെയിന്‍ കയറി. പാതിവഴി പിന്നിട്ടപ്പോഴാണ് രക്ഷിതാക്കള്‍പോലും വിവരം അറിയുന്നത്. അതും സൈബര്‍ സെല്ലിന്റെ സഹായത്തോടെ. റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച് മാതാപിതാക്കള്‍ക്ക് കൈമാറിയതുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടു.


**********************************
സുഹൃത്തുക്കളെ കണ്ടെത്താനുള്ള നിര്‍ദോഷസഹായമാണ് മൊബൈല്‍ കമ്പനികളുടെ ഭാഷയിലിത്. നല്ല തുക ചാര്‍ജായി നല്‍കിയാല്‍ കമ്പനി നല്‍കുന്ന നമ്പറില്‍ വിളിച്ച് നിങ്ങളുടെ ചുരുങ്ങിയ പ്രൊഫൈല്‍ നല്‍കാം. അത് റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. ഇങ്ങനെ റെക്കോഡ് ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ മിനിറ്റിന് ഇത്ര രൂപയെന്ന നിരക്കില്‍ ലഭ്യമാകും. ഈ നമ്പറില്‍ വിളിച്ചാല്‍ നേരത്തേ പ്രൊഫൈല്‍ നല്‍കിയയാളുടെ ഫോണ്‍ നമ്പറിലേക്ക് കമ്പനിയുടെ സഹായത്തോടെ കാള്‍ ചെല്ലും. സംസാരിക്കുന്ന ടോക് ടൈം എത്ര ദീര്‍ഘിക്കുന്നുവോ അത്രയും കമ്പനിയുടെ ലാഭം വര്‍ധിക്കുന്നു.

പ്രശസ്ത നഴ്‌സിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമുള്ള ടവര്‍ ഒരു കേസിന്റെ ആവശ്യത്തിന് പരിശോധനക്കു വിധേയമാക്കിയ സൈബര്‍ സെല്‍ ഞെട്ടി. പതിനൊന്നു മുതല്‍ പുലര്‍ച്ചവരെ മണിക്കൂറുകളോളം കാളുകള്‍ പോകുന്നത് ഹോസ്റ്റലില്‍നിന്നാണ്. നൈറ്റ് ടൈം കാള്‍ ഓഫറില്‍ രാത്രി പതിനൊന്നു മണിമുതല്‍ ഏഴു വരെ കാളുകള്‍ക്ക് ഇളവുണ്ട്. കൂടുതല്‍ പേര്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ തയാറായാല്‍ കണക്ഷനുകളുടെ എണ്ണം പറഞ്ഞ് വിപണിയില്‍ അവരുടെ ഓഹരി മൂല്യം വര്‍ധിക്കുമെന്നതാണ് ഇതിനു പിറകിലെ കച്ചവടക്കണ്ണ്.


************************************

കമിതാക്കള്‍ക്കും ദമ്പതികള്‍ക്കുമൊക്കെ മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന കണ്ണഞ്ചും ഓഫറാണ് ജോടി സിം. മണിക്കൂറുകള്‍ നീളുന്ന പ്രണയ സല്ലാപത്തിന് പിന്നിലും ഇത്തരം സിമ്മുകളാണ്. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നത് ഇത്തരം കണക്ഷനുകളുടെ പേരുപയോഗിച്ചാണെന്നത് വേറെ കാര്യം. പഴയ പ്രേമകഥയിലെ ദല്ലാള്‍ വേഷമാണ് ഇപ്പോള്‍ മൊബൈല്‍ കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ പിറകെ പോയാലും പലപ്പോഴും ചെന്നെത്തുക വ്യാജവിലാസത്തില്‍ വിലസുന്ന കാമുകനിലായിരിക്കും. ചെറിയ തുകക്ക് റീ ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് എസ്.എം.എസ് അയക്കാനുള്ള സൗകര്യവും ഫലപ്രദമായി ഉപയോഗിക്കുന്നത് കമിതാക്കളാണ്.


**********************************

സംസാരിക്കുന്നവന്റെ ശബ്ദം മുപ്പതുകാരിയുടെയും ഇരുപതുകാരിയുടെയുമൊക്കെ ശബ്ദമാക്കി മാറ്റാന്‍ കഴിയുന്ന ഫോണുകളുമുണ്ട്. കേള്‍ക്കുന്നവന് സുന്ദരിയായ സ്ത്രീയുടെ പ്രണയാര്‍ദ്രമായ ശബ്ദമായേ തോന്നൂ. ശബ്ദത്തില്‍ മയങ്ങി ഏതു തട്ടിപ്പിനും കാമുകന്‍ ഇരയാവാന്‍ അധികമൊന്നും മെനക്കെടേണ്ടതില്ല. വിവിധ ഓഫറുകളും വ്യത്യസ്ത സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കുന്ന കമ്പനികള്‍ക്ക് അത് ആര് എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയേണ്ട കാര്യമില്ല.  പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അതുവഴി കോടികള്‍ കമ്പനികളുടെ പോക്കറ്റിലായിട്ടുണ്ടാവും.

2003ല്‍ 48000 കോടി രൂപയുടെ വരുമാനമാണ് ടെലിഫോണ്‍ മേഖലയിലുണ്ടായത്. 2008ല്‍ 1,69,000 കോടി രൂപയായി. 2001ല്‍ 30 ലക്ഷം ടെലിഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്ത്. 2010ല്‍ അത് 68.8 കോടിയായി. 2013ല്‍ ഇത് 99.3 കോടിയാവുമെന്നാണ് കണക്ക്. ഓരോ മാസവും രണ്ടു കോടി മൊബൈല്‍ കണക്ഷനാണ് പുതുതായി വിറ്റഴിയുന്നത്. 2005ല്‍ 5.23 കോടി മൊബൈല്‍ കണക്ഷനുണ്ടായിരുന്നത് 2010 മാര്‍ച്ച് ആയപ്പോഴേക്ക് 58.43 കോടി ആയി വര്‍ധിച്ചു. ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ ഇതിനു പുറമെയാണ്. മൊബൈല്‍ സാര്‍വത്രികമായതോടെ ലാന്‍ഡ് ലൈനുകള്‍ അപ്രത്യക്ഷമായി തുടങ്ങി. 2005ല്‍ 3.57 കോടി ലാന്‍ഡ്‌ലൈന്‍ കണക്ഷനുണ്ടായിരുന്ന ബി.എസ്.എന്‍.എല്ലിന് 2010 മാര്‍ച്ച് ആയപ്പോഴേക്ക് 2.78 കോടിയായി ചുരുങ്ങി.

കാണാമറയത്തിരുന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്ന അപകടകരമായ സൗകര്യമാണ് മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും നമുക്ക് നല്‍കുന്നത്. എന്നാല്‍, ഇതോടെ എല്ലാം അവസാനിക്കുന്നില്ല. പിറകെ പോയാല്‍ എത്ര വിരുതനെയും പിടികൂടാനാവുമെന്നതും സൈബര്‍ ലോകത്തിന്റെ പ്രത്യേകതയാണ്. നമ്മള്‍ സ്വകാര്യമായി ചെയ്യുന്നതൊന്നും രഹസ്യമല്ല. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മെനക്കെട്ടാല്‍ നിങ്ങളെ പിടികൂടാനാവും.

ചാറ്റിങ്ങ് ചതിക്കുഴികള്‍


27 ഡിസംബര്‍ 2010 മുതല്‍ 2 ജനുവരി 2011 വരെ തുടര്‍ച്ചയായി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ  മൂന്നാം ഭാഗം.





സാമാന്യം തരക്കേടില്ലാത്ത ജോലിക്കാരായ ദമ്പതികള്‍. വീട്ടില്‍ ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും. ഭാര്യയും ഭര്‍ത്താവുമൊക്കെ ചാറ്റിങ്ങ് റൂമുകളില്‍ നേരമ്പോക്കിന് സൗഹൃദം പങ്കിടാറുണ്ട്. സ്വസ്ഥമായി മുന്നോട്ടു നീങ്ങിയ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് റഷ്യന്‍സുന്ദരി കടന്നു വന്നത്. തുടക്കത്തില്‍ ഭാര്യ ഒന്നും അറിഞ്ഞില്ല. വിദ്യാസമ്പന്നനായിരുന്ന കുടുംബനാഥന്റെ ജീവിതം ദേശങ്ങള്‍ക്കപ്പുറമുള്ള അജ്ഞതയിലേക്ക് ചുരുങ്ങാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. റഷ്യക്കാരിയുമായി എങ്ങനെ അടുക്കുമെന്നായി ചിന്ത. ഒടുവില്‍ അവള്‍ തന്നെ മാര്‍ഗം നിര്‍ദേശിച്ചു-എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് വരാന്‍ താന്‍ തയാറാണെന്ന്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ടിക്കറ്റിനും വിസക്കും ആവശ്യമായ തുക അയച്ചുകൊടുത്താല്‍ വരാന്‍ നൂറുവട്ടം സമ്മതമാണെന്നും അറിയിപ്പു വന്നു. പിന്നീടങ്ങോട്ട് കാമുകിയെ എങ്ങനെ നാട്ടിലെത്തിക്കുമെന്നും ഭാര്യയെ എങ്ങനെ ഒഴിവാക്കുമെന്നുമായി അയാളുടെ ചിന്ത മുഴുവന്‍. രണ്ടിനും അയാള്‍ തന്നെ വഴി കണ്ടെത്തി. ഒരു സുപ്രഭാതത്തില്‍ ഭാര്യയോട് അയാള്‍ നിര്‍വികാരനായി പറഞ്ഞു-നമുക്ക് പിരിയാം,  നിന്റെ കൂടെ ജീവിക്കാന്‍ എനിക്കാവില്ല. ഞെട്ടലില്‍ നിന്ന് മുക്തയായി കാര്യങ്ങള്‍ ചികഞ്ഞപ്പോഴാണ് റഷ്യന്‍ സുന്ദരി ഭര്‍ത്താവിനെ കീഴടക്കിയ വിവരം കൂടെ കഴിഞ്ഞവള്‍ അറിയുന്നത്. ആദ്യം പ്രതിഷേധിക്കുകയും പിന്നെ കരഞ്ഞപേക്ഷിക്കുകയും ചെയ്‌തെങ്കിലും പ്രണയാതുരനായ ഭര്‍ത്താവിന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വീട്ടിലേക്ക് മാറി. ഭാര്യ ഒഴിഞ്ഞതോടെ പണം കണ്ടെത്താന്‍ വീടു വില്‍ക്കാന്‍ തീരുമാനിച്ചു. തരക്കേടില്ലാത്ത ജോലിയുള്ളതുകൊണ്ട് തല്‍ക്കാലം വാടകവീട്ടില്‍ കഴിയാമെന്നും പതിയെ വീട് വാങ്ങാമെന്നും കരുതി. വീടു വിറ്റു കിട്ടിയ പണം കാമുകിക്ക് അയച്ചു കൊടുത്ത് പ്രതീക്ഷയോടെ, അയാള്‍ കാത്തിരുന്നു. ദിവസങ്ങള്‍ കൊഴിയെ കാമുകി ചാറ്റില്‍ വരാതായി. പിന്നെ പിന്നെ അയാളറിഞ്ഞു താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന സത്യം.

* * * *
എം.എസ്.സി വിദ്യാര്‍ഥിനി ചാറ്റിങ്ങിലൂടെയാണ് അവനെ കണ്ടെത്തിയത്. ഫോട്ടോയും വിവരങ്ങളും കൈമാറി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും വസ്ത്രങ്ങളും കൈയിലെടുത്ത് ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കാമുകനുമായി ഒന്നിച്ച് ജീവിക്കുന്ന സുന്ദര മുഹൂര്‍ത്തവും സ്വപ്‌നം കണ്ട് അവള്‍ അന്യസംസ്ഥാനത്തേക്ക് വണ്ടി കയറി. ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കാമുകന്‍ അവളെ കാത്തുനില്‍പുണ്ടായിരുന്നു. പ്രിയപ്പെട്ടവനെ കണ്‍കുളിര്‍ക്കെ കണ്ട അവളുടെ ഹൃദയം തുടികൊട്ടി. സ്‌റ്റേഷന്റെ പടിയിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കാമുകന്‍ കയറിയപ്പോഴും അവള്‍ അമ്പരന്നില്ല. ഓട്ടോ ഡ്രൈവറെയാണ് താന്‍ പ്രണയിച്ചിരുന്നതെന്ന് അവള്‍ ആ യാത്രയില്‍തന്നെ തിരിച്ചറിഞ്ഞു. പ്രണയാതുരതയ്ക്ക് അതും തടസ്സമായി തോന്നിയില്ല. എല്ലാ വൃത്തികേടുകളുടെയും കൂട്ടുകാരനായ യുവാവിനെയായിരുന്നു അവള്‍ എല്ലാം മറന്ന് പ്രണയിച്ചത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട, അന്യനാട്ടുകാരനായ കാമുകന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തിനിരയായി വലിച്ചെറിയപ്പെട്ട ഒരു കാമുകിയുടെ മാനസികാവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടത്?

* * * *
പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. കാമുകനെ നേരില്‍ കാണാന്‍, അവനെ വിവാഹം കഴിച്ച് കൂടെ പൊറുക്കാന്‍. പിറന്നാള്‍ പിറ്റേന്ന് അവള്‍ ഗുജറാത്തിലെ ബറോഡയിലേക്ക് വണ്ടി കയറി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍. എല്ലാം മറന്ന് ഒന്നാകാന്‍. ചാറ്റിങ്ങിലൂടെ ലഭിച്ച സുഹൃത്തുക്കളില്‍ നിന്ന് തെരഞ്ഞെടുത്ത സങ്കല്‍പങ്ങളിലെ കാമുകനുമായി ചെറുതും വലുതുമായ വിശേഷങ്ങള്‍ പങ്കിട്ടായിരുന്നു തുടക്കം. വിവാഹത്തിന് പതിനെട്ടു വയസ്സാവണമെന്ന നിയമം അറിയാവുന്നതുകൊണ്ടാണ് പ്രായം തികയുന്ന ദിവസം വരെ ഇരുവരും കാത്തിരുന്നത്. ബറോഡയില്‍ തന്നെ കാത്തു നിന്ന 68 കാരനെ കണ്ടപ്പോള്‍ അവള്‍ ആദ്യം അമ്പരന്നു. കാമുകന്റെ പിതാവായിരിക്കുമെന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. എന്നാല്‍ 68 കാരനായ വൃദ്ധന്‍ തന്നെയാണ് ഇത്രനാളും താന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച കാമുകന്‍ എന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ താളംതെറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മകളുടെ ദുരന്തം വീട്ടുകാര്‍ അറിയുന്നത്. പിഴച്ച താളം നന്നാക്കിയെടുക്കാന്‍ പെടാ പാടു പെടുന്ന ഒരു കുടുംബത്തിന്റെ ചിത്രം വരികളില്‍ നിന്ന് വായിച്ചെടുക്കുക...

* * * *
ഓര്‍ക്കൂട്ട്, സോര്‍പ്പിയ, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളില്‍ സുന്ദരമായ ഫോട്ടോകളോടൊപ്പം നല്‍കിയ വിവരങ്ങളില്‍ വിശ്വസിച്ച് ചതിയില്‍ പെടുന്നവരുടെ എണ്ണം നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്. പുറത്തു പറയാന്‍ മടിക്കുന്നതുകൊണ്ട് അവയില്‍ പലതും രഹസ്യമായി ഒടുങ്ങുന്നു. സുന്ദരികളുടെ ഫോട്ടോ കണ്ട് ഇത്തരം സൈറ്റുകളില്‍ കയറി സൗഹൃദം സ്ഥാപിക്കുന്നവര്‍ക്ക് വന്‍തുക സ്വന്തമായുണ്ടെന്നും അത് നാട്ടിലെത്തിച്ച് ഒരുമിച്ച് ജീവിക്കാന്‍ തയാറാണെന്നും അറിയിച്ചുകൊണ്ടുള്ള കാമുകിമാരുടെ മെയിലുകളാണ് ലഭിക്കുക. ആ പണം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും ബാങ്ക് അക്കൗണ്ട് നല്‍കണമെന്നുമൊക്കെ ആവശ്യങ്ങള്‍ പിറകെ വരും. അതല്ലെങ്കില്‍ കൂടെ ജീവിക്കാനാവശ്യമായ ടിക്കറ്റും വിസക്കുള്ള കാശും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടും. കാമുകിയെ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കാശ് അയച്ചുകൊടുത്തവര്‍ നിരവധിയാണ്. വന്‍ തുക ലോട്ടറിയടിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ ചെറിയു തുക പ്രോസസിംങ് ചാര്‍ജായി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെയിലെങ്കിലും ലഭിക്കാത്ത ആരുമുണ്ടാവില്ല. രാജ്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാവുമെന്നല്ലാതെ തട്ടിപ്പിന്റെ സ്വഭാവം ഏതാണ്ട് ഒന്നു തന്നെയാണ്.


Related Posts Plugin for WordPress, Blogger...